കിനാവള്ളികൾ പടർന്നു പന്തലിക്കുമ്പോൾ ഓരോ പകൽമരവും ആകാശത്തോളം വളരും. നീയും ഞാനും നമ്മളും, നമ്മൾക്കിടയിൽ ഒന്നും മിണ്ടാതെ നൂറായിരം സ്വപ്നങ്ങൾ കോറി വരഞ്ഞിട്ട മിന്നാമിന്നിത്തുള്ളികളും മേഘങ്ങളിലേക്ക് ചേക്കേറും. അവിടെയിരുന്ന് നമ്മൾ പച്ചമണ്ണിന്റെ പാതിരഹസ്യങ്ങളിലേക്ക് ഒളിഞ്ഞു നോക്കും, ചിരിക്കും. ഓരോ പുഞ്ചിരിയും ഓരോ മഴമിന്നലാവും - തലതല്ലിക്കരയും. അവസാനം നീയേ സർവ്വം എന്നുറക്കെയുറക്കെ അലച്ച് സാവധാനം താഴേക്കിറങ്ങും, ഒഴുകിപ്പടരും.
ആകാശത്തിനും മണ്ണിനുമിടയിലെ നമ്മുടെ യാത്രയിൽ ബാക്കിയാവുന്നത് ഈ നനവു മാത്രമാണ്. എത്ര ഉണക്കിത്തുടച്ചാലും പിന്നെയും പിന്നെയും നമ്മൾ നനഞ്ഞു കത്തുന്നത് അതുകൊണ്ടാവണം. ഇത്രയധികം പൊള്ളുന്നത് ഓർമകൾക്ക് തീ പിടിച്ചത് കൊണ്ടാവണം.
കെടുത്താൻ നോക്കരുത് - ബാക്കിയാവുന്നത് നിന്റെ പൊള്ളലാണ്. അടർന്നു പോവും വരെ അകന്നിരിക്കേണ്ടല്ലോ!
അങ്ങനെയാണ് ഈ കാവ്യയാത്രയിലെ ഓരോ വരിയും എന്നിലൂടെയും നിന്നിലൂടെയും കടന്നു പോവുന്നത്. എഴുത്തിലെ വൃത്തവും പ്രാസവും ഇവിടെ തിരയരുത് - നീയും ഞാനും ഏതെങ്കിലുമൊരു ചട്ടക്കൂടിൽ ജീവിക്കുന്നവർ അല്ലല്ലോ! ഇവിടെ അടുക്കും ചിട്ടയും അന്വേഷിക്കരുത് - അതിർത്തി നോക്കി മേയാൻ നമ്മളിനിയും പഠിച്ചിട്ടില്ലല്ലോ!
കാലം കൊളുത്തി വച്ചതൊന്നും കെട്ടുപോവില്ല. തൊട്ടാൽ പൊള്ളില്ലെന്നുറപ്പുള്ളവർക്ക് വായന തുടങ്ങാം. ഒരു കുഞ്ഞുനീറ്റൽ തിരയുന്നവർക്ക് ആളിക്കത്താം...